75ആമത് സന്തോഷ് ട്രോഫിക്ക് തുടക്കമായി; ആദ്യ ജയം വെസ്റ്റ് ബംഗാളിന്

75മത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. ടൂര്‍ണമെന്റിലെ ആദ്യ ജയം സ്വന്തമാക്കി വെസ്റ്റ് ബംഗാള്‍. രാവിലെ 9.30ന് മലപ്പുറം കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് കരുത്തരായ പഞ്ചാബിനെയാണ് വെസ്റ്റ് ബംഗാള്‍ തോല്‍പ്പിച്ചത്. 61ാം മിനുട്ടില്‍ ശുഭാം ബൗമികാണ് വെസ്റ്റ് ബംഗാളിനായി വിജയ ഗോള്‍ നേടിയത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. 12ാം മിനുട്ടില്‍ പഞ്ചാബിനെ തേടി ആദ്യ അവസരമെത്തി. ബോക്സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീക്കിക്ക് പഞ്ചാബ് മധ്യനിരതാരം ജഷ്ദീപ് സിങ് ഗോളിനായി ശ്രമിച്ചെങ്കിലും വെസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ സുഭേബ്ദു മണ്ഡി തട്ടി അകറ്റി. 20ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് വെസ്റ്റ് ബംഗാള്‍ സ്ട്രൈക്കര്‍ ശുഭാം ബൗമിക് ഗോളിന് ശ്രമിച്ചെങ്കിലും പഞ്ചാബ് പോസ്റ്റിനകത്ത് നിലയുറപ്പിച്ചിരുന്ന ജഷ്ദീപ് സിങ് തട്ടി അകറ്റി.
മൂന്ന് മിനുട്ടിന് ശേഷം ബംഗാളിനെ തേടി രണ്ടാം അവസരമെത്തി. ഫര്ദിന് അലി മൊല്ല വിങ്ങില്‍ നിന്ന് ബോക്സിന് അകത്തേക്ക് നല്കിയ പാസ് ബസു ദേബ് മണ്ഡി പോസ്റ്റിലേക്ക് അടിച്ചെങ്കിലും ഗോളി അനായാസം പിടിച്ചു. ആദ്യ പകുതി അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെ 43ആം മിനുട്ടില്‍ പഞ്ചാബ് താരം തരുണ്‍ സ്ലാത്തിയക്ക് സുവര്‍ണാവസരം ലഭിച്ചു. എന്നാൽ പ്രതിരോധ താരങ്ങളെ മറികടന്ന് കുതിച്ച സ്ലാത്തിയ പന്ത് പുറത്തേക്കാണ് അടിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ആക്രമിച്ച കളിച്ച വെസ്റ്റ് ബംഗാള്‍ സ്ട്രൈക്കര്‍ ബൗമികിനെ തേടി ആദ്യ മിനുട്ടില്‍ തന്നെ അവസരമെത്തി. എന്നാല്‍, അത് ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. 61ാം മിനുട്ടില്‍ വെസ്റ്റ് ബംഗാള്‍ ലീഡെടുത്തു. വലതു വിങ്ങില്‍ നിന്ന് അണ്ടര്‍ 21 താരം ജയ് ബസ് നല്കിയ പാസ് ബൗമിക് ടാപ്പ് ഇൻ ചെയ്യുകയായിരുന്നു. ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ഗോള്‍. പിന്നീട് സമനില ഗോളിനായി പഞ്ചാബ് ശക്തമായ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. ഇതോടെ ആദ്യ ജയം സ്വന്തമാക്കി വെസ്റ്റ് ബംഗാള്‍ മടങ്ങി.