ചാമ്പ്യൻസ് ലീഗ് ഫൈനലിനു മുൻപുണ്ടായ അനിഷ്ട സംഭവങ്ങളിൽ ക്ഷമാപണം നടത്തി യുവേഫ


റയൽ മാഡ്രിഡും ലിവർപൂളും തമ്മിൽ നടന്ന ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിനു മുൻപുണ്ടായ അനിഷ്ടസംഭവങ്ങളിൽ ക്ഷമാപണം നടത്തി യുവേഫ. ടിക്കെറ്റെടുക്കാതെയും വ്യാജമായ ടിക്കറ്റുകൾ ഉപയോഗിച്ചും ആരാധകർ സ്റ്റേഡിയത്തിൽ കയറാൻ ശ്രമിക്കുകയും ഇതേതുടർന്ന് ടിക്കെറ്റെടുത്ത ആളുകൾക്ക് പ്രവേശനം ലഭിക്കാൻ വൈകി മത്സരത്തിന്റെ കിക്കോഫ് അര മണിക്കൂർ വൈകുകയും ചെയ്തിരുന്നു.
ആരാധകർ സൃഷ്ടിച്ച പ്രശ്നങ്ങൾക്കു പുറമെ പലരുടെയും സാധനങ്ങൾ കളവു പോകുന്ന സാഹചര്യവും പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുന്ന അവസ്ഥയുമെല്ലാം മത്സരത്തിനു മുൻപ് ഉണ്ടായിരുന്നു. ഈ സംഭവത്തെക്കുറിച്ച് വിശദീകരണം നൽകാൻ റയൽ മാഡ്രിഡ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് യുവേഫ വൈകിയുള്ള ക്ഷാമാപണം നടത്തിയത്.
UEFA wishes to sincerely apologise to all spectators who had to experience or witness frightening and distressing events in the build-up to the UEFA Champions League final last week.
— UEFA (@UEFA) June 3, 2022
An independent review will seek to establish a full picture of what occurred.
Full details: ⬇️
ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിനു മുൻപ് നടന്ന അനിഷ്ടസംഭവങ്ങളിൽ ആരാധകർക്കു നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളിലും വിഷമങ്ങളിലും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് യുവേഫ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു. ഒരു ആരാധകരും അത്തരമൊരു സാഹചര്യത്തിലൂടെ കടന്നു പോകാൻ ഇടവരരുതെന്നും ഇനിയൊരിക്കലും അങ്ങിനെ സംഭവിക്കില്ലെന്നും യുവേഫ കൂട്ടിച്ചേർത്തു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയും മത്സരത്തിന്റെ സംഘാടനത്തിൽ വന്ന പിഴവുകൾ എന്തൊക്കെയെന്നു പരിശോധിക്കുകയും ചെയ്യുമെന്ന് യുവേഫ അറിയിച്ചു. മത്സരത്തിൽ കളിച്ച രണ്ടു ടീമും അവരുടെ ആരാധകർ നേരിട്ട മോശം അനുഭവത്തെക്കുറിച്ചു പറഞ്ഞ് യുവേഫക്ക് പരാതി നൽകിയിരുന്നു. ഇത്തരം സംഭവങ്ങൾ ഫുട്ബോളിൽ നിന്നും മറ്റു കായിക ഇനങ്ങളിൽ നിന്നും തീരെ ഇല്ലാതാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.