ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലെത്തിക്കുന്നതില്‍ ചെൽസി പരിശീലകൻ തോമസ് ടുഷേലിന് വിമുഖത

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഭാവിയിലേക്കാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകം കണ്ണുംനട്ടിരിക്കുന്നത്. അനുയോജ്യമായ ഓഫർ വന്നാൽ തന്നെ ക്ലബ് വിടാൻ അനുവദിക്കണമെന്ന് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ആവശ്യപ്പെട്ടെന്ന റിപോർട്ടുകൾ പുറത്ത് വന്നതോടെ, താരം ചുവന്ന ചെകുത്താന്മാർക്കൊപ്പം തുടരുമോ അതോ പുതിയ ക്ലബ്ബിലേക്ക് ചേക്കേറുമോ എന്ന ചൂടേറിയ ചർച്ചയിലാണ് ഫുട്ബോൾ ലോകം.
യുണൈറ്റഡ് വിടുകയാണെങ്കിൽ താരത്തെ സ്വന്തമാക്കാൻ സാധ്യത കല്പിച്ചിരുന്നു ടീമുകളിൽ ഒന്ന് ചെൽസിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചെല്‍സിയുടെ ജര്‍മന്‍ പരിശീലകന്‍ തോമസ് ടുഷേലിന് റൊണാൾഡോയെ ടീമിലെത്തിക്കുന്നതിന് താല്‍പര്യമില്ലെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ക്രിസ്റ്റ്യാനോയെ ടീമിലെത്തിക്കുകയാണെങ്കില്‍ ടീമിന്റെ സന്തുലിതാവസ്ഥയെ അത് ബാധിക്കുമോ എന്ന ടുഷേല്‍ ഭയപ്പെടുന്നതായി ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജേഡന്‍ സാഞ്ചോ, മേസൺ ഗ്രീന്‍വുഡ്, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് തുടങ്ങിയ താരങ്ങളുണ്ടായിരുന്നിട്ടും ഒലെ ഗുണ്ണാര്‍ സോള്‍ഷ്യാര്‍ക്ക് കീഴില്‍ യുണൈറ്റഡിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടത് പോലെ സംഭവിക്കുമോ എന്ന ഭീതി ടുഷേലിനുണ്ടെന്നാണ് ഡെയിലി മെയിലിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
പകരം മുന്നേറ്റനിരയിൽ കായ് ഹാവെർട്സിനെ റോബർട്ട് ഫിർമിനോയെ പോലെയുള്ള ഫാൾസ് നയനായും, റഹീം സ്റ്റെര്‍ലിങ്, റഫീഞ്ഞ എന്നിവരെയും കളിപ്പിക്കാനാണ് ടുഷേല്‍ ലക്ഷ്യമിടുന്നത്. ഇതിനോടകം മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നേറ്റ താരമായ റഹീം സ്റ്റെര്‍ലിങ്ങുമായി ചെല്‍സി ധാരണയിലെത്തിയതായി 90min മനസിലാക്കുന്നത്. അതേ സമയം, ചെൽസി ലക്ഷ്യമിടുന്ന റഫീഞ്ഞ ബാഴ്‌സലോണയിലേക്ക് ചേക്കേറാനാണ് താത്പര്യപ്പെടുന്നത്.
പ്രതിരോധത്തില്‍ അന്റോണിയോ റൂഡിഗറിന് പകരക്കാരനെ കണ്ടെത്താനുള്ള നീക്കവും ഇപ്പോള്‍ ടുഷേല്‍ നടത്തുന്നുണ്ട്. ഇതിനായി പി.എസ്.ജിയുടെ പ്രതിരോധ താരമായ കിംപെമ്പെയെയാണ് ടുഷേല്‍ ലക്ഷ്യമിടന്നത്. പുതിട ഉടമകള്‍ക്ക് കീഴില്‍ അടുത്ത സീസണിലേക്ക് ഏറ്റവും മികച്ച ടീമിനെ ഒരുക്കുന്നതിനുള്ള നീക്കമാണ് ബ്ലൂസിന്റെ അണിയറയില്‍ ഇപ്പോള്‍ നടക്കുന്നത്.