മെസിക്ക് അത്ലറ്റികോ മാഡ്രിഡിലെത്താൻ താൽപര്യമുണ്ടോയെന്ന് അന്വേഷിക്കാൻ സുവാരസിനോടു പറഞ്ഞിരുന്നുവെന്ന് സിമിയോണി


ബാഴ്സയുമായി കരാർ പുതുക്കാൻ കഴിയാതിരുന്ന മെസിയെ സ്വന്തമാക്കാൻ അത്ലറ്റികോ മാഡ്രിഡിനുണ്ടായിരുന്ന താൽപര്യം വെളിപ്പെടുത്തി ടീമിന്റെ പരിശീലകനായ ഡീഗോ സിമിയോണി. മെസിയുടെ അടുത്ത സുഹൃത്തും മുൻ ബാഴ്സലോണ താരവുമായ ലൂയിസ് സുവാരസിനോട് മെസിക്ക് ബാഴ്സയിലേക്ക് ചേക്കേറാൻ താൽപര്യം ഉണ്ടോയെന്ന് അന്വേഷിക്കാൻ താൻ ആവശ്യപ്പെട്ടിരുന്നു എന്നാണു സിമിയോണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
ബാഴ്സയുമായി കരാർ അവസാനിച്ച ലയണൽ മെസിക്ക് അതു പുതുക്കി നൽകാൻ സാമ്പത്തിക പ്രതിസന്ധി മൂലം കാറ്റലൻ ക്ലബിനു കഴിയാതെ വന്നതോടെയാണ് മെസി ഫ്രഞ്ച് ക്ലബായ പിഎസ്ജിയിലേക്ക് ചേക്കേറിയത്. എന്നാൽ ഫ്രാൻസിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കുന്നതിനു മുൻപ് തന്റെ സഹതാരമായ ലൂയിസ് സുവാരസിനൊപ്പം വീണ്ടും ഒരുമിക്കാനുള്ള അവസരം മെസിക്കുണ്ടായിരുന്നു എന്നാണു സിമിയോണിയുടെ വാക്കുകൾ വ്യക്തമാക്കുന്നത്.
Diego Simeone on when Lionel Messi left FC Barcelona: "I called Suarez to ask him if there would be the slightest chance of him coming to Atletico. But that lasted three hours. Paris Saint-Germain were clearly obsessed with bringing him in." This via Ole. pic.twitter.com/bSK11MrKeT
— Roy Nemer (@RoyNemer) October 12, 2021
"ഞാൻ ലിയോയെ വിളിച്ചിരുന്നില്ല, പക്ഷെ ലൂയിസ് സുവാരസിനെ വിളിച്ചിരുന്നു. മെസി എന്താണു ചെയ്യുന്നത് എന്നറിയാനാണ് ഞാൻ വിളിച്ചത്. മെസിക്കതിൽ താൽപര്യമുണ്ടോയെന്നും അത്ലറ്റികോ മാഡ്രിഡിലേക്ക് വരാൻ ചെറിയ താൽപര്യമെങ്കിലും ഉണ്ടോയെന്ന് അറിയാനായിരുന്നു അത്." മെസിയെ സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നോ എന്ന ചോദ്യത്തിന് അർജന്റീനിയൻ മാധ്യമമായ ഒലെയോട് സിമിയോണി പറഞ്ഞു.
"എന്നാൽ അതിനു മൂന്നു മണിക്കൂറുകളുടെ ആയുസു മാത്രമേ ഉണ്ടായിരുന്നുള്ളൂ, കാരണം പിഎസ്ജി താരത്തെ സ്വന്തമാക്കാൻ എല്ലാ നീക്കങ്ങളും നടത്തിയിരുന്നു. അതുകൊണ്ടു തന്നെ മെസിക്കൊപ്പം ജോലി ചെയ്യാനുള്ള അവസരം ഒരിക്കലും വന്നില്ല. അദ്ദേഹം എപ്പോഴും ബാഴ്സയിലായിരുന്നു, ഞാൻ അത്ലറ്റികോ മാഡ്രിഡിലും. അർജന്റീന ദേശീയ ടീമിൽ ഞങ്ങൾ കളിക്കാരെന്ന നിലയിലും ഒത്തു ചേർന്നിട്ടില്ല." സിമിയോണി വ്യക്തമാക്കി.
ലയണൽ മെസിയോട് നേരിട്ട് ബന്ധപ്പെട്ടിരുന്നില്ലെന്നു പറഞ്ഞ സിമിയോണി അത് ആകാശത്തു കൂടെ പോകുന്ന വിമാനത്തെ നോക്കിക്കാണുന്നതു പോലെയാണെന്നാണ് പറഞ്ഞത്. എന്നാൽ മെസി അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറുകയായിരുന്നു എങ്കിൽ എല്ലാ കിരീടങ്ങൾക്കും വേണ്ടി പൊരുതാൻ കഴിയുന്ന ഒരു ടീമിന്റെ ഭാഗമാകാൻ താരത്തിനു കഴിയുമായിരുന്നുവെന്നും സിമിയോണി അഭിപ്രായപ്പെട്ടു.