വാൻ ഡീ ബീക്കിനെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നെന്ന് വെളിപ്പെടുത്തി എവർട്ടന്റെ ഡയറക്ടർ ഓഫ് ഫുട്ബോൾ

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ഡോണി വാൻ ഡി ബീക്കിനെ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബിൽ എത്തിക്കുവാൻ ശ്രമിച്ചിരുന്നുവെന്ന് എവർട്ടന്റെ ഡയക്ടർ ഓഫ് ഫുട്ബോൾ ആയ മാഴ്സെൽ ബ്രാൻഡ്സ്.
വാൻ ഡി ബീക്കിന്റെ ഏജന്റായ ഗൈഡോ ആൽബേഴ്സ് കഴിഞ്ഞ മാസം നൽകിയ ഒരു അഭിമുഖത്തിൽ താരം ക്ലബ് വിടാൻ നോക്കിയിരുന്നതായും, എവർട്ടനുമായി ചർച്ചകൾ നടത്തിയിരുന്നതായും, എന്നാൽ ആ നീക്കം മാഞ്ചസ്റ്റർ യുണൈറ്റഡ് തടഞ്ഞതായും വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ, വാൻ ഡി ബീക്കിനെ ടീമിലെത്തിക്കാൻ തങ്ങൾ ശ്രമിച്ചിരുന്നതായി സ്ഥിരീകരിച്ചിരിക്കുകയാണ് എവർട്ടന്റെ ഡയറക്ടർ ഓഫ് ഫുട്ബോൾ.
"അവൻ (വാൻ ഡി ബീക്ക്) ഞങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നു. ട്രാൻസ്ഫർ ജാലകത്തിന്റെ തുടക്കത്തിൽ ഞങ്ങൾ യുണൈറ്റഡിനോട് അന്വേഷിച്ചു, പിന്നെ അത് (ഒരു ഡീൽ) അസാധ്യമായിരുന്നു," ബ്രാൻഡ്സ് എൻഓഎസിനോട് പറഞ്ഞു.
"അവനെ ലോണിൽ അയച്ചേക്കുമെന്ന് പറഞ്ഞ് അവന്റെ ഏജന്റായ ഗൈഡോ ആൽബേഴ്സിൽ നിന്ന് (ട്രാൻസ്ഫർ) ജാലകത്തിന്റെ അവസാനം എനിക്ക് ഒരു കോൾ ലഭിച്ചു. എന്നാൽ അവസാന നിമിഷം അത് (മാഞ്ചസ്റ്റർ യുണൈറ്റഡ്) റദ്ദാക്കി."
അതേ സമയം, ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ താരത്തെ സ്വന്തമാക്കാനുള്ള സാധ്യത തള്ളിക്കളയാതിരുന്ന ബ്രാൻഡ്സ്, ഡച്ച് മധ്യനിരതാരത്തെ ടീമിലെത്തിക്കാൻ വീണ്ടും ശ്രമിച്ചേക്കുമെന്ന സൂചനകളും നൽകി.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്നതിനുശേഷം പരിമിതമായ കളി സമയം മാത്രമേ വാൻ ഡി ബീക്കിന് ലഭിക്കുന്നുള്ളൂ. അതേ സമയം, താരത്തിന് കൂടുതൽ അവസരങ്ങൾ നൽകുമെന്ന് യുണൈറ്റഡ് പരിശീലകൻ സോൾഷെയറിൽ നിന്ന് ഉറപ്പ് ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്.