സലാ, മാനെ എന്നിവർക്കുള്ള ഓഫർ ലിവർപൂൾ വർധിപ്പിക്കില്ല, പകരക്കാരെ കണ്ടെത്തുമെന്നും ഡേവിഡ് ജെയിംസ്
By Sreejith N

മൊഹമ്മദ് സലാ, സാഡിയോ മാനെ എന്നിവരുടെ കരാർ പുതുക്കാൻ നിലവിൽ നൽകിയിരിക്കുന്ന ഓഫർ റയൽ മാഡ്രിഡ് വർധിപ്പിക്കില്ലെന്ന് ക്ലബിന്റെ മുൻ താരമായ ഡേവിഡ് ജെയിംസ്. ഈജിപ്ഷ്യൻ താരത്തിനും സെനഗൽ താരത്തിനും പകരക്കാരായ താരങ്ങളെ ലിവർപൂൾ കണ്ടെത്താനുള്ള പദ്ധതികൾ മുന്നോട്ടു കൊണ്ടു പോകുന്നുണ്ടെന്നും ജെയിംസ് വ്യക്തമാക്കി.
ലിവർപൂളിനെ യൂറോപ്പിലെ ഏറ്റവും കരുത്തുറ്റ ടീമുകളിൽ ഒന്നാക്കി മാറ്റിയ ഈ രണ്ടു താരങ്ങളും അവരുടെ കരാറിലെ അവസാന വർഷത്തേക്ക് കടക്കാനിരിക്കെ ക്ലബ് വിടാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. കരാർ പുതുക്കാൻ ലിവർപൂൾ നൽകിയ ഓഫർ സ്വീകാര്യമല്ലാത്തതിനാലാണ് ഇരുവരും മറ്റു ക്ലബുകളെ തേടുന്നതെങ്കിലും ഓഫർ വർധിപ്പിക്കാൻ യാതൊരു സാധ്യതയുമില്ലെന്നാണ് ജെയിംസ് പറയുന്നത്.
സലായും മാനെയും ക്ലബിന്റെ മികച്ച താരങ്ങളായതിനാൽ തന്നെ അവർ തുടരണമെന്ന ആഗ്രഹമാണ് ഒരു ആരാധകനെന്ന നിലയിൽ തനിക്കുള്ളതെന്നു വ്യക്തമാക്കിയ ജെയിംസ് ലിവർപൂളിന്റെ റിക്രൂട്ട്മെന്റ് മോഡലും തന്ത്രവും കളിക്കാർ അവിടെയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്ന സമയം തന്നെ അവർ അവിടെയുണ്ടാകില്ല എന്നു കരുതുന്നതാണെന്നും ഗോളിനോട് സംസാരിക്കുമ്പോൾ പറഞ്ഞു.
ലൂയിസ് ഡയസ് ജനുവരിയിൽ ക്ലബ്ബിലേക്ക് വന്നതിനെ ചൂണ്ടിക്കാട്ടിയ ഡേവിഡ് ജെയിംസ് അതു ലിവർപൂളിന്റെ പദ്ധതികളുടെ ഭാഗമാണെന്നാണ് പറയുന്നത്. സലാക്ക് നൽകിയ ഓഫർ താരത്തിന് സ്വീകാര്യമല്ലെങ്കിൽ കരാർ പുതുക്കി നൽകാൻ ലിവർപൂൾ തയ്യാറാകില്ലെന്നും അതു ക്ലബിന്റെ ഘടനയുടെ ഭാഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ രണ്ടു താരങ്ങളിൽ ക്ലബ് വിടാൻ കൂടുതൽ സാധ്യത മാനെയാണെന്ന സൂചനയും ഡേവിഡ് ജെയിംസ് നൽകി. ലിവർപൂളിനോപ്പം സാധ്യമായ എല്ലാ കിരീടങ്ങളും അതിനു പുറമെ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസും നേടിയ താരം ക്ലബ് വിടുന്നതിനെ തടുക്കാൻ കഴിയില്ലെന്നാണ് ജെയിംസ് പറയുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.