ഫൈനലിസിമ പോരാട്ടത്തിൽ മെസിയെ ഇറ്റലി ബഹുമാനിക്കണമെന്ന് ബൊനൂച്ചി
By Sreejith N

ഇന്നു രാത്രി കോപ്പ അമേരിക്ക, യൂറോ കപ്പ് ജേതാക്കൾ തമ്മിൽ നടക്കാനിരിക്കുന്ന ഫൈനലിസിമ പോരാട്ടത്തിൽ അർജന്റീന നായകനായ ലയണൽ മെസിയെ ഇറ്റലി ബഹുമാനിക്കണമെന്ന് പ്രതിരോധതാരമായ ലിയനാർഡോ ബൊനുച്ചി. വ്യക്തിഗതമായും ഒരു ടീമെന്ന നിലയിലും കൃത്യമായ തയ്യാറെടുപ്പുകൾ നടത്തിയാൽ മാത്രമേ മെസിയെ തടുക്കാൻ കഴിയൂവെന്നും ബൊനുച്ചി വ്യക്തമാക്കി.
"നിരവധി ബാലൺ ഡി ഓർ അവാർഡുകൾ നേടിയ മെസിയുടെ മഹത്വത്തിന് കൂടുതൽ വിശേഷണങ്ങൾ കൂട്ടിച്ചേർക്കാൻ കഴിയില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച താരമായി മെസി തുടരും." അർജന്റീനയുമായുള്ള മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കേ ബൊനുച്ചി പറഞ്ഞു.
Messi vs Ronaldo: You need to respect him – Bonucci gives verdict on Ballon d’Or winners https://t.co/4PRn8JoCSB
— Daily Post Nigeria (@DailyPostNGR) June 1, 2022
"മെസിയെ മൈതാനത്ത് ബഹുമാനിക്കുക എന്നതിനൊപ്പം തന്നെ വ്യക്തിഗതമായും ഒരു ടീമെന്ന നിലയിലും തയ്യാറെടുപ്പുകൾ നടത്തിയാൽ മാത്രമേ അവരെ തടുക്കാൻ കഴിയൂ. കിരീടങ്ങൾ നേടിയ രണ്ടു രാജ്യങ്ങളുടെ പോരാട്ടമാണ് വരുന്നത്, എനിക്കതിൽ ഒരു ഷോ തന്നെ നടത്തണം." ബൊനുച്ചി വ്യക്തമാക്കി.
ഫൈനലിസിമ പോരാട്ടത്തിൽ രണ്ടു ടീമുകളും കിരീടം പ്രതീക്ഷിച്ചാണ് ഇന്നു രാത്രി ഇറങ്ങുന്നത്. അർജന്റീന കോപ്പ അമേരിക്കക്കു ശേഷം മറ്റൊരു കിരീടം കൂടി ലക്ഷ്യമിടുമ്പോൾ യൂറോ കപ്പ് നേടിയതിനു ശേഷം ലോകകപ്പ് യോഗ്യത നേടാൻ കഴിയാതെ പുറത്തായതിന്റെ നിരാശയെ മറികടക്കാനാണ് ഇറ്റലി ഇറങ്ങുന്നത്.
നേർക്കുനേർ ഏറ്റുമുട്ടിയ കണക്കുകളിൽ അർജന്റീനക്കെതിരെ ഇറ്റലിക്ക് ആധിപത്യമുണ്ട്. പതിനാറ് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഇറ്റലി ആറു തവണയും അർജന്റീന അഞ്ചു തവണയും വിജയം നേടിയപ്പോൾ അഞ്ചു മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.