പിഎസ്‌ജി വിടാൻ എംബാപ്പെ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്ന് ക്ലബ് പ്രസിഡന്റ് നാസർ അൽ ഖലൈഫി

Nasser Al-Khelaifi Says Mbappe Never Wanted To Leave PSG
Nasser Al-Khelaifi Says Mbappe Never Wanted To Leave PSG / Eurasia Sport Images/GettyImages
facebooktwitterreddit

പിഎസ്‌ജി വിടാൻ എംബാപ്പെ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്ന് ക്ലബ് പ്രസിഡന്റായ നാസർ അൽ ഖലൈഫി. കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ റയൽ മാഡ്രിഡ് മുന്നോട്ടു വെച്ച 180 മില്യൺ യൂറോയുടെ ഓഫർ നിരസിക്കാൻ കാരണം എംബാപ്പെക്ക് ഫ്രഞ്ച് ക്ലബ് വിടാൻ യാതൊരു താൽപര്യവും ഇല്ലാതിരുന്നതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് ഏവരും ഉറപ്പിച്ചിരുന്ന സമയത്താണ് എംബാപ്പെ പിഎസ്‌ജി കരാർ പുതുക്കാൻ തീരുമാനിച്ചത്. 2025 വരെയാണ് ഫ്രഞ്ച് ക്ലബിൽ താരം തുടരുക. എംബാപ്പെ കരാർ പുതുക്കിയതിനു പിന്നാലെ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ ലംഘിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി പിഎസ്‌ജിക്കെതിരെ ലാ ലിഗ നേതൃത്വം പരാതി നൽകുകയും ചെയ്‌തിരുന്നു.

"എംബാപ്പക്ക് പിഎസ്‌ജിയിൽ തുടരണമെന്ന് എനിക്കറിയാവുന്നതു കൊണ്ടാണ് കഴിഞ്ഞ സമ്മറിൽ റയൽ മാഡ്രിഡിന്റെ 180 മില്യൺ യൂറോയുടെ ഓഫർ ഞാൻ നിരസിച്ചത്. എനിക്കു എംബാപ്പയെ അറിയാം, താരത്തിനും കുടുംബത്തിനും എന്തു വേണമെന്നും. അവർ പണമല്ല ആഗ്രഹിക്കുന്നത്. ഈ നഗരത്തിൽ കളിക്കുന്നതിനു വേണ്ടിയാണ് താരം തുടർന്നത്." മാർക്കയോട് നാസർ അൽ ഖലൈഫി പറഞ്ഞു.

എംബാപ്പയുടെ ട്രാൻസ്‌ഫർ ഫുട്ബോളിനു തന്നെ അപമാനം ആണെന്നു അഭിപ്രായപ്പെട്ട ലാ ലിഗ പ്രസിഡന്റ് ടെബാസിനും ഖലൈഫി മറുപടി നൽകി. ഞങ്ങൾക്കു കഴിയുന്ന കാര്യങ്ങളാണ് തങ്ങൾ ചെയ്യുന്നതെന്നും മറ്റു ലീഗുകളെക്കുറിച്ച് സംസാരിക്കാൻ ഇഷ്‌ടപ്പെടുന്നില്ലെന്നുമാണ് ഖലൈഫി പറഞ്ഞത്.

പിഎസ്‌ജി മറ്റുള്ളവരെ പഠിപ്പിക്കാൻ വരാറില്ലെന്നും മറ്റുള്ളവരും അതു തന്നെ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വർഷവും ഒരുപോലെയാണെന്നും പിഎസ്‌ജി പ്രോജക്റ്റ് മികച്ചതാക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും ഖലൈഫി കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.